Job 20

1അതിന്നു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ:

2ഉത്തരം പറവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു.
എന്റെ ഉള്ളിലെ തത്രപ്പാടു ഹേതുവായിട്ടു തന്നേ.
3എനിക്കു ലജ്ജാകരമായ ശാസന ഞാൻ കേട്ടു;
എന്നാൽ ആത്മാവു എന്റെ വിവേകത്തിൽ നിന്നു ഉത്തരം പറയുന്നു.
4മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ
പുരാതനമായ വസ്തുത നീ അറിയുന്നില്ലയോ?
5ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ;
വഷളന്റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളു.
6അവന്റെ മഹിമ ആകാശത്തോളം ഉയൎന്നാലും
അവന്റെ തല മേഘങ്ങളോളം എത്തിയാലും
7അവൻ സ്വന്തമലംപോലെ എന്നേക്കും നശിക്കും;
അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും.
8അവൻ സ്വപ്നംപോലെ പറന്നുപോകും.
അവനെ പിന്നെ കാണുകയില്ല;
അവൻ രാത്രിദൎശനംപോലെ പാറിപ്പോകും.
9അവനെ കണ്ടിട്ടുള്ള കണ്ണു ഇനി അവനെ കാണുകയില്ല;
അവന്റെ ഇടം ഇനി അവനെ ദൎശിക്കയുമില്ല.
10അവന്റെ മക്കൾ ദരിദ്രന്മാരോടു കൃപ യാചിക്കും;
അവന്റെ കൈ തന്നേ അവന്റെ സമ്പത്തു മടക്കിക്കൊടുക്കും.
11അവന്റെ അസ്ഥികളിൽ യൌവനം നിറഞ്ഞിരിക്കുന്നു;
അവ അവനോടുകൂടെ പൊടിയിൽ കിടക്കും.
12ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലും
അവൻ അതു നാവിൻ കീഴെ മറെച്ചുവെച്ചാലും
13അതിനെ വിടാതെ പിടിച്ചു വായ്ക്കകത്തു സൂക്ഷിച്ചുവെച്ചാലും
14അവന്റെ ആഹാരം അവന്റെ കുടലിൽ പരിണമിച്ചു
അവന്റെ ഉള്ളിൽ സൎപ്പവിഷമായിത്തീരും.
15അവൻ സമ്പത്തു വിഴുങ്ങിക്കളഞ്ഞു; അതു വീണ്ടും ഛൎദ്ദിക്കേണ്ടിവരും;
ദൈവം അതു അവന്റെ വയറ്റിൽനിന്നു പുറത്താക്കിക്കളയും.
16അവൻ സൎപ്പവിഷം നുകരും;
അണലിയുടെ നാവു അവനെ കൊല്ലും.
17തേനും പാൽപാടയും ഒഴുകുന്ന തോടുകളെയും
നദികളെയും അവൻ കണ്ടു രസിക്കയില്ല.
18തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും;
താൻ നേടിയ വസ്തുവകെക്കു ഒത്തവണ്ണം സന്തോഷിക്കയുമില്ല.
19അവൻ ദരിദ്രന്മാരെ പീഡിപ്പിച്ചുപേക്ഷിച്ചു;
താൻ പണിയാത്ത വീടു അപഹരിച്ചു.
20അവന്റെ കൊതിക്കു പതംവരായ്കയാൽ
അവൻ തന്റെ മനോഹരധനത്തോടുകൂടെ രക്ഷപ്പെടുകയില്ല.
21അവൻ തിന്നുകളയാതെ ഒന്നും ശേഷിപ്പിക്കയില്ല;
അതുകൊണ്ടു അവന്റെ അഭിവൃദ്ധി നിലനില്ക്കയില്ല.
22അവന്റെ സമൃദ്ധിയുടെ പൂൎണ്ണതയിൽ അവന്നു ഞെരുക്കം ഉണ്ടാകും;
അരിഷ്ടന്മാരുടെ കൈ ഒക്കെയും അവന്റെമേൽ വരും.
23അവൻ വയറു നിറെക്കുമ്പോൾ തന്നേ
ദൈവം തന്റെ ഉഗ്രകോപം അവന്റെ മേൽ അയക്കും;
അവൻ ഭക്ഷിക്കുമ്പോൾ അതു അവന്റെ മേൽ വൎഷിപ്പിക്കും.
24അവൻ ഇരിമ്പായുധം ഒഴിഞ്ഞോടും;
താമ്രചാപം അവനിൽ അസ്ത്രം തറെപ്പിക്കും.
25അവൻ പറിച്ചിട്ടു അതു അവന്റെ ദേഹത്തിൽനിന്നു പുറത്തുവരുന്നു;
മിന്നുന്ന മുന അവന്റെ പിത്തത്തിൽനിന്നു പുറപ്പെടുന്നു;
ഘോരത്വങ്ങൾ അവന്റെമേൽ ഇരിക്കുന്നു.
26അന്ധകാരമൊക്കെയും അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു;
ആരും ഊതാത്ത തീക്കു അവൻ ഇരയാകും;
അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും;
27ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും
ഭൂമി അവനോടു എതിൎത്തുനില്ക്കും.
28അവന്റെ വീട്ടിലെ വരവു പോയ്പോകും;
അവന്റെ കോപത്തിന്റെ ദിവസത്തിൽ അതു ഒഴുകിപ്പോകും.
29ഇതു ദുഷ്ടന്നു ദൈവം കൊടുക്കുന്ന ഓഹരിയും
ദൈവം അവന്നു നിയമിച്ച അവകാശവും ആകുന്നു.
Copyright information for Mal1910